ഇപ്പോഴത്തെ നീക്കം ബി ജെ പിക്ക് നഷ്ട കച്ചവടമാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
ആലപ്പുഴ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ശക്തമായി ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഇവിടെ അറസ്റ്റ് ചെയ്യാൻ വന്നാൽ തിരിച്ചും അറസ്റ്റുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ്. ഭയപ്പെടുത്താൻ നോക്കേണ്ടെന്നും ജനത്തെ ഉപയോഗിച്ച് നേരിടുമെന്നും ഐസക് പറഞ്ഞു. ന്യൂസ് 18നോട് സംസാരിക്കവെയാണ് തോമസ് ഐസക്ക് ഇങ്ങനെ പറഞ്ഞത്.
ഇപ്പോഴത്തെ നീക്കം ബി ജെ പിക്ക് നഷ്ട കച്ചവടമാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു. കിഫ് ബിയെ ഉടയ്ക്കുന്നതിന് മുമ്പ് വാർക്കുന്നതെങ്ങനെയെന്ന് അറിയണമെന്ന് വി ഡി സതീശനുള്ള മറുപടിയായി തോമസ് ഐസക്ക് പറഞ്ഞു. വാർക്കൽ അറിയാതെ ഉടച്ചാൽ സ്തംഭിക്കും. യു ഡി എഫിന്റെ പ്രകടന പത്രികയിൽ കിഫ് ബി ഇല്ലെന്നും കിഫ് ബി പദ്ധതികൾ എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിക്കണമെന്നും ഐസക് പറഞ്ഞു.
തന്ത്രങ്ങൾ മെനയുന്നവർക്ക് കേരളത്തെ അറിയില്ല. സർവേകൾ ഉപ്പ് ചേർത്ത് കഴിക്കാനാണ് തീരുമാനം. അമിതമായ ആത്മവിശ്വാസം വേണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ അസ്വസ്ഥതകൾക്ക് പിന്നിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിക്കും ശശി തരൂരിനും കൂടുതൽ വോട്ടുകൾ കിട്ടിയത് ആണെന്നും തോമസ് ഐസക്ക് ആരോപിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായി വന്ന അഭിപ്രായ സർവേകളെ കാര്യമായി എടുക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. എന്നാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർവേകൾക്ക് എതിരെ കേസ് കൊടുക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് കെ കെ ശൈലജ ആരോപിച്ചു. പാലാ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് തുടർഭരണമെന്ന മാധ്യമങ്ങളുടെ സർവേ പുറത്തു വന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് ആശങ്കയിലെന്നും കെ കെ ശൈലജ പറഞ്ഞു. ‘കുറേ സർവേകളൊക്കെ ഇറങ്ങിയിട്ടുണ്ട്. നമ്മളീ സർവേകളിലൊന്നും വിശ്വസിക്കുന്നവരല്ല. സർവേയിൽ ഇടതുപക്ഷത്തിന് മുന്നേറ്റമെന്ന് കണ്ടപ്പോൾ നമ്മുടെ പ്രതിപക്ഷനേതാവിന് ഭയങ്കര പ്രശ്നമായി. കേസ് കൊടുത്തു. ഭീഷണിപ്പെടുത്തി. നമുക്ക് വേണ്ടിയൊന്നും ഒരു പി ആർ വർക്ക് മാധ്യമങ്ങൾ ഒരിക്കലും ചെയ്യാറില്ല. ഇടതുപക്ഷത്തെ ഇകഴ്ത്താൻ മാത്രമേ ശ്രമിക്കാറുള്ളൂ’ – കെ കെ ശൈലജ പറഞ്ഞു.
ഇതിനിടെ, അഭിപ്രായ സർവേകളെ തള്ളി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിരുന്നു. ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് സർവേകളിലൂടെ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് സി പി എമ്മിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയിരിക്കുന്ന ഒരു ‘കിഫ്ബി’ സര്‍വേയാണ്. 200 കോടിയുടെ രൂപയുടെ പരസ്യമാണ് ഗവണ്മെന്റിന്റെ അവസാനകാലത്ത് നല്‍കിയത്. അതിന്റെ പേരില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ആപല്‍ക്കരമാണെന്നും ഇതാണ് നരേന്ദ്ര മോദി ഡല്‍ഹിയില്‍ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.