ആലപ്പുഴ: സാമ്പത്തിക ബാധ്യതയെ തുടർന്ന് എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡിൽ ചാത്തനാട്ട് ശരവണൻ (63) ആത്മഹത്യ ചെയ്തു. താൻ ആത്മഹത്യ ചെയ്താൽ സാമ്പത്തിക ബാധ്യത മുഴുവൻ ഭാര്യയുടെ ചുമലിലാകുമെന്നു ഭയന്നാണ് ഇവർ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് തീരുമാനിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഓട്ടോ ഡ്രൈവർ ആയിരുന്ന ശരവണൻ പല സ്ഥലങ്ങളിൽ നിന്ന് പലപ്പോഴായി പണം വായ്പ എടുത്തിരുന്നു. എന്നാൽ, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ശരവണനെ അലട്ടിക്കൊണ്ടിരുന്നു. ഇതോടെ വായ്പാ തിരിച്ചടവുകൾ മുടങ്ങി. ഇതാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കാൻ കാരണമെന്നു ബന്ധുക്കൾ പറഞ്ഞു
തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യയെക്കുറിച്ച് ശരവണൻ ഭാര്യ വള്ളിയോട് സംസാരിച്ചത്. അന്ന്, ഇരുവരും വീടിനോട് ചേർന്ന ചാർത്തിലാണ് ഉറങ്ങിയത്. ഈ സമയത്താണ് ഒരുമിച്ച് മരിക്കാമെന്ന് ശരവണൻ വള്ളിയോട് പറഞ്ഞത്. എന്നാൽ, ഇതിനെ വള്ളി എതിർത്തു. എന്നാൽ, താൻ മരിച്ചാൽ സാമ്പത്തിക ബാധ്യത മുഴുവൻ നിന്റെ ചുമലിലാകുമെന്ന് ശരവണൻ പറഞ്ഞു. ഇതോടെ ഒരുമിച്ച് മരിക്കാമെന്ന് വള്ളിയും സമ്മതിച്ചു. തുടർന്ന് ഒരുമിച്ച് മരിക്കാൻ വേണ്ടി ശരവണൻ ബ്ലേഡ് ഉപയോഗിച്ച് ഭാര്യയുടെ കൈ ഞരമ്പ് മുറിച്ച ശേഷം ഇവരുടെ കഴുത്തിൽ ഞെക്കിപ്പിടിക്കുകയായിരുന്നു. ശ്വാസം കിട്ടാതെ ഭാര്യ ബോധരഹിതയായി വീണു. ഇതോടെ, ഭാര്യ മരിച്ചെന്ന് തെറ്റിദ്ധരിച്ച ശരവണൻ കൈ ഞരമ്പ് മുറിച്ച് തൂങ്ങി മരിക്കുകയും ചെയ്തു.
കുറച്ച് സമയം കഴിഞ്ഞ് ഭാര്യയ്ക്ക് ബോധം തെളിഞ്ഞപ്പോൾ തൂങ്ങിയ നിലയിലുള്ള ഭർത്താവിന്റെ മൃതദേഹമാണ് കണ്ടത്. ഉടൻ തന്നെ ഭാര്യ ബഹളം കൂട്ടി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. അയൽക്കാർ വള്ളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയിൽ തന്നെ വള്ളി അപകടനില തരണം ചെയ്തിരുന്നു. ഇവരെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി. രണ്ടു പെൺമക്കളാണ് ശരവണൻ വള്ളി ദമ്പതികൾക്ക് ഉള്ളത്.
