വെളിയന്നൂർ : നായ കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽ പെട്ടു വനിതാ ഡ്രൈവർക്കു ദാരുണാന്ത്യം. ഉഴവൂർ ടൗൺ സ്റ്റാൻഡിൽ 6 വർഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന കരുനെച്ചി ശങ്കരാശ്ശേയിൽ വിജയമ്മ (54) ആണ് വെളിയന്നൂർ–മംഗലത്താഴം റോഡിൽ പടിഞ്ഞാറ്റെപ്പീടിക ഭാഗത്തു ഉണ്ടായ അപകടത്തിൽ മരിച്ചത്. സംസ്കാരം പിന്നീട്. സോമന്റെ ഭാര്യയാണ്.
ഇന്നു രാവിലെ ഉഴവൂരിൽ നിന്നു 2 അതിഥി തൊഴിലാളികളെ കയറ്റി കൂത്താട്ടുകുളം ഭാഗത്തേക്കു പോകുമ്പോഴായിരുന്നു അപകടം. പടിഞ്ഞാറ്റെപ്പീടിക ഭാഗത്തു എത്തിയപ്പോൾ നായ കുറുകെ ചാടി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. റോഡിൽ തെറിച്ചു വീണ വിജയമ്മയുടെ ദേഹത്തേക്കാണു ഓട്ടോറിക്ഷ മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഓട്ടോയിൽ യാത്ര ചെയ്ത അതിഥി തൊഴിലാളികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കുടുംബശ്രീ വായ്പയിലൂടെ സ്വയംതൊഴിൽ കണ്ടെത്താൻ വാങ്ങിയ ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ 6 വർഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന വിജയമ്മ എല്ലാ ദിവസവും പുലർച്ചെ തന്നെ സ്റ്റാൻഡിൽ എത്താറുണ്ട്. വിജയമ്മയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സോമനു ഏതാനും മാസങ്ങളായി തൊഴിൽ ദിനങ്ങൾ കുറവാണ്. മക്കൾ: ശ്രീജ, ശ്രുതി. മരുമക്കൾ : സജിനു , ഷാൽ.