ന്യൂഡൽഹി : കൊവിഡ് വാക്സിന്റെ ഉപയോഗം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മുന്നൊരുക്കങ്ങള്‍ നടത്തി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ വാക്സിന് ഉപയോഗവുമായി ബന്ധപ്പെട്ട ശേഷിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കൊവിഷീല്‍ഡ് വാക്സിന് വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂനെയില്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാവുകയാണ്.
ജനുവരി 16ന് രാജ്യത്ത് വാക്സിന് വിതരണം ആരംഭിക്കുന്നതോടെ ഇന്ത്യ കൊവിഡ് മഹാമാരിക്കെതിരായി ചരിത്രപരമായ ചുവടുവെപ്പ് നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ജനുവരി 16 മുതല്‍ വാക്സിന് ഉപയോഗം രാജ്യത്ത് ആരംഭിക്കാന്‍ തീരുമാനിച്ചത്.
ഡ്രൈ റണ്‍ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് നടന്ന ഒരുക്കങ്ങള്‍ ത്യപ്തികരമാണെന്ന് യോഗം വിലയിരുത്തി. മുന്നൊരുക്കങ്ങള്‍ തുടരുന്നതിന്റെ ഭാഗമായി വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണസമയവും അവലോകനം ചെയ്യാന്‍ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി.