സിംഗപ്പൂർ : ആറ് ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ ഏകദേശം മൂന്നര കോടി രൂപ വിവിധ ആളുകളില്‍ നിന്ന് തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരിയായ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. 42 വയസുകാരിയായ കവീന ജയകുമാര്‍ എന്ന യുവതിക്ക് ആറ് വര്‍ഷത്തിലധികം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
കവീന ഇതുവരെ 9 ലക്ഷത്തിലധികം സിംഗപ്പൂര്‍ ഡോളര്‍ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. എട്ട് വര്‍ഷത്തിനിടെ മൂന്നാം തവണയാണ് കവീന ജയിലിലാകുന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പില്‍ ഏറ്റവും വലിയ തുകയുടെ തട്ടിപ്പാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
മുൻപ് ഉണ്ടായിരുന്ന കേസുകളില്‍ ജയിലിലായിരുന്ന കവീന 2015 ഒക്ടോബറിലാണ് പുറത്തിറങ്ങിത്. 2016 ഓഗസ്റ്റ് മുതല്‍ വീണ്ടും തട്ടിപ്പ് ആരംഭിച്ചു. 2016 നും 2018 നും ഇടയില്‍ 9 ലക്ഷം സിംഗപ്പൂര്‍ ഡോളറിലധികം പണം തട്ടിപ്പ് നടത്തിയെന്നാണ് സൂചന. മറ്റൊരു സ്ത്രീ തന്നെ ഏല്‍പ്പിച്ച 15,000 സിംഗപ്പൂര്‍ ഡോളര്‍ ദുരുപയോഗം ചെയ്തതായും യുവതി കോടതിയില്‍ സമ്മതിച്ചു.
ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങിയ യുവതി അത് ഓണ്‍ലൈനില്‍ വില്പനക്ക് വെക്കുന്നതിന് മുൻപ് തന്നെ വിറ്റഴിക്കും. എന്നാല്‍ ഈ തുക തിരിച്ചടക്കാതെ കബളിപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. നിരവധി ടിക്കറ്റുകള്‍ ഏജന്‍സിയില്‍ നിന്നും ഒരുമിച്ച് എടുത്താണ് തട്ടിപ്പ് നടത്തിയത്.