തിരുവനന്തപുരം: സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട്. സ്വപ്നയെ ജയിലില്‍ എത്തി ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ഡിഐജിയുെട റിപ്പോര്‍ട്ട്. സ്വപ്നയുടെ പരാതിയില്‍ കഴമ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണം ഉന്നയിച്ചില്ലെന്ന് സ്വപ്ന പറഞ്ഞു. അഭിഭാഷകന് നല്കിയ രേഖയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തത്. സ്വപ്ന സംസാരിക്കുന്നത് പരസ്പരവിരുദ്ധമായാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജയില്‍മേധാവി ഋഷിരാജ് സിംഗിനാണ് ദക്ഷിണ മേഖല ജയില്‍ ഡിഐജി അജയകുമാര്‍ റിപ്പോര്‍ട്ട് കൈമാറിയത്. എറണാകുളത്തു സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് സ്വപ്ന നേരത്തെ ഈ പരാതി ഉന്നയിച്ചത്. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ കൊന്നുകളയുമെന്ന് പൊലീസ്, ജയില്‍ ഉദ്യോഗസ്ഥരെന്ന് കരുതുന്ന നാലുപേര്‍ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു എറണാകുളം അഡി.ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സ്വപ്ന സുരേഷ് നേരത്തെ നല്കിയ പരാതി.
അട്ടക്കുളങ്ങര വനിതാ ജയിലില്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സ്വപ്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (സാന്പത്തികം) കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. നവംബര്‍ 25 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ ജയില്‍ ഉദ്യോഗസ്ഥരോ പോലീസുകാരോ എന്നു സംശയിക്കുന്ന ചിലര്‍ വന്നു കണ്ടു. കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ഉന്നതരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ തന്റെ കുടുംബത്തെയും ജയിലിനകത്തു വച്ച് തന്നെയും ഇല്ലാതാക്കാന്‍ കഴിവുള്ളവരാണു തങ്ങളെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന അപേക്ഷയില്‍ പറഞ്ഞിരുന്നു. അപേക്ഷ പരിഗണിച്ച കോടതി സ്വപ്ന സുരേഷിനു ജയിലില്‍ സുരക്ഷയൊരുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
സ്വപ്നയുടെ അമ്മയും മക്കളും ഉള്‍പ്പെടെയുള്ള അഞ്ചു ബന്ധുക്കളും കസ്റ്റംസ്, ഇ.ഡി, വിജിലന്‍സ് ഉദ്യോഗസ്ഥരും അല്ലാതെ മറ്റാരും ജയിലില്‍ അവരെ കണ്ടിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. അമ്മ, സഹോദരന്, ഭര്‍ത്താവ്, രണ്ടു മക്കള്‍ എന്നിവര്‍ക്ക് കസ്റ്റംസ്, ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമാണ് കാണാനാവുക. കൊഫെപോസ ചുമത്തിയതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കിയതല്ലാതെ, പുറത്തു കൊണ്ടുപോയിട്ടില്ല. ഇത്തരം കടുത്ത നിയന്ത്രണങ്ങളുള്ള ജയിലില്‍ നാലുപേര്‍ നിരവധി തവണയെത്തി ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ജയില്‍വകുപ്പിന്റെ നിഗമനം.