ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലകളില്‍ വര്‍ദ്ധന.പെട്രോളിന് ഏഴ് പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ദ്ധിച്ചത്. രണ്ട് മാസത്തോളം വില വര്‍ദ്ധിപ്പിക്കാതിരുന്ന ശേഷമാണ് എണ്ണ കമ്പനികൾ നാല് ദിവസം മുന്‍പ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പെട്രോള്‍ 46 പൈസയും ഡീസല്‍ 80 പൈസയും ലിറ്ററിന് വര്‍ദ്ധനവുണ്ടായി. സെപ്തംബര്‍ 22 മുതല്‍ പെട്രോളിനും ഒക്ടോബര്‍ 2 മുതല്‍ ഡീസലിനും വില വര്‍ദ്ധിപ്പിച്ചിരുന്നില്ല.
തിരുവനന്തപുരത്ത് പെട്രോളിന് ഏഴ് പൈസ വര്‍ദ്ധിച്ച് 82.08 രൂപയായി. ഡീസലിന് 19 പൈസ വര്‍ദ്ധിച്ച് 75.44 രൂപയായി.മുംബയില്‍ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73രൂപയുമാണ്. ബംഗളുരുവിലും ഹൈദരാബാദിലും പെട്രോള്‍ ഏഴ് പൈസ വര്‍ദ്ധിച്ച് 84.25 ഉം 84.80 രൂപയുമായി. ഇരു നഗരങ്ങളിലും ഡീസല്‍ നിരക്ക് 75.53ഉം 77.75ഉമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണവിലയുടെ നിലവാരം അനുസരിച്ചും വിദേശവിനിമയ നിരക്ക് അനുസരിച്ചുമാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ എണ്ണകമ്പനികൾ രാജ്യത്ത് പുതുക്കി നിശ്ചയിക്കുന്നത്.