തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും കാണാതായ കടുവയെ കണ്ടെത്തി. സഫാരി പാര്ക്കിന് പിന്നിലെ പ്രവേശന കവാടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. മയക്കുവെടിവച്ച് കടുവയെ കൂട്ടിലാക്കാനുളള ശ്രമം പുരോഗമിക്കുകയാണ്. വയനാട്ടില്‍ നിന്നും പിടികൂടി തിരുവനന്തപുരത്ത് എത്തിച്ച പത്ത് വയസ് പ്രായമുളള പെണ്‍കടുവയാണ് കൂടില്‍ നിന്നും രക്ഷപ്പെട്ടത്. ഇതോടെ കഴിഞ്ഞ രണ്ട് മണിക്കൂറോളം ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.
ഇന്നലെ (വെള്ളിയാഴ്ച) രാവിലെയാണ് കടുവയെ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ചത്. വയനാട് ചിതലത്ത് മേഖലയിലെ ആദിവാസി കോളനികളില്‍ ഭീതി പടര്‍ത്തിയ കടുവ മൂന്ന് ദിവസം മുൻപാണ് വനംവകുപ്പിന്റെ കെണിയില്‍ വീണത്. വയനാട്ടില്‍ വച്ച് പത്തോളം ആടുകളെ പിടിച്ച് കൊന്നു തിന്ന കടുവ അക്രമസ്വഭാവം കാണിച്ചിരുന്നു. അവശനിലയിലായ കടുവയെ വേണ്ട നിരീക്ഷണവും ചികിത്സയും നല്കിയ ശേഷം കാട്ടിലേക്ക് തിരിച്ചയക്കാന്‍ ആയിരുന്നു അധികൃതരുടെ പദ്ധതി. ഇതിനിടെയാണ് കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടത്.
ട്രീറ്റ്മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാര്‍പ്പിച്ചത്. ഈ കൂടിന്റെ മേല്‍ഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടത്. കടുവയെ കണ്ടെത്താനായി ഡ്രോണ്‍ ക്യാമറയടക്കമുള്ള സംവിധാനങ്ങള്‍ പാര്‍ക്കില്‍ എത്തിച്ചിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ തിരുവനന്തപുരം മൃഗശാലയില്‍ നിന്നും വെറ്റിനറി ഡോക്ടര്‍ അടക്കമുളള സംഘം നെയ്യാറിലെത്തിയിരുന്നു.
