പാലക്കാട് : പാലക്കാട് നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ വിദ്യാർഥികളെ അതിക്രൂരമായി മർദ്ദിക്കുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്ത എസ്ഐ സുധീഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ പാലക്കാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസ് മാർച്ച് നടത്തി.

പരിഷ്കൃത സമൂഹത്തിന് ചേരാത്ത പീഡനവും മൂന്നാം മുറയുമാണ് വിദ്യാർത്ഥികൾക്കെതിരെ നടത്തിയതെന്നും പോലീസിന്റെ ക്രിമിനൽ വൽക്കരണവും വർഗീയ വൽക്കരണവും നമ്മുടെ നാടിനെ അപകടപ്പെടുത്തുകയാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ എസ് ഖാജാഹുസൈൻ പറഞ്ഞു.

ആര്.എസ്.എസിന്റെ വംശീയ അജണ്ടകള്‍ നടപ്പാക്കാനുള്ള പീഡനകേന്ദ്രങ്ങളായി കേരളത്തിലെ പോലിസ് സ്റ്റേഷനുകള്‍ മാറിയിരിക്കുന്നു. പാലക്കാട് നോർത്ത് സ്റ്റേഷനിൽ നടന്ന പ്രാകൃതമായ മൂന്നാംമുറയും വംശീയ അധിക്ഷേപവും ഇതാണ് വ്യക്തമാക്കുന്നത്. പോലീസ് കസ്റ്റഡിയില്‍ എടുത്ത വിദ്യാർഥികളായ ബിലാല്‍, അബ്ദുറഹ്മാന് എന്നിവരെ എസ്.ഐയും സംഘവും മനുഷ്യത്വ രഹിതമായ നിലയില്‍ മൂന്നാംമുറയ്ക്ക് വിധേയമാക്കുകയായിരുന്നു.
ബിലാലിന്റെ ജനനേന്ദ്രിയത്തില്‍ മുളക് സ്പ്രേ അടിച്ച ശേഷം കത്തിക്കുകയും ശരീരത്തില്‍ ഷോക്ക് ഏല്‍പ്പിക്കുകയും ചെയ്തു. ഇനി നീ മുസ്ലിംകൾക്ക് ജന്മം നല്‍കരുതെന്ന് ആക്രോശിച്ചുകൊണ്ടാണ് പീഡിപ്പിച്ചത്. സഹഹോദരൻ അബ്ദുറഹിയമാനെയും സമാന പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. അബ്ദുറഹിമാൻ അപകട നില ഇപ്പോഴും തരണം ചെയ്തിട്ടില്ല. നട്ടെല്ലിനേറ്റ ക്ഷതവും ഗുരുതരമാണെന്നാണ് അറിയുന്നത്.
വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ പീഡിപ്പിക്കാന്‍ നേതൃത്വം നല്കിയ പാലക്കാട് നോര്‍ത്ത് എസ്.ഐ ടി സുധീഷ് കുമാറിനും ഒപ്പമുണ്ടായിരുന്ന മറ്റ് പോലിസുകാര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഖാജാഹുസൈൻ ആവശ്യപ്പെട്ടു.
പോപുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സിഎ റഊഫ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ്പി അമീറലി, ജനറൽ സെക്രട്ടറി കെടി അലവി എന്നിവർ സംസാരിച്ചു. ശകുന്തള ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് എസ്പി ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു.