കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ പ്രധാന ആശുപത്രികളെല്ലാം കോവിഡ് ആശുപത്രികളായി മാറ്റിയപ്പോൾ കോവിഡേതര രോഗങ്ങളുടെ ചികിത്സയ്ക്ക് ഏറ്റവുമധികം ഉപകരിച്ചത് കുടുംബാരോഗ്യ കേന്ദ്രങ്ങളെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചർ. കേരളത്തിലെ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഓൺലൈൻ ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ ആശുപത്രികളെ രോഗി സൗഹൃദമാക്കുന്നതിനു പുറമെ ഹൈടെക് സംവിധാനങ്ങളോടു കൂടിയുള്ളതാക്കുകയായിരുന്നു പ്രധാനമായും ആർദ്രം മിഷൻ മുന്നിൽക്കണ്ടത്. കോവിഡ്മഹാമാരിയെ നേരിടുന്ന സാഹചര്യത്തിൽ ആശുപത്രികൾ മികവുറ്റതാക്കാൻ കഴിഞ്ഞ 4 വർഷമായി നടത്തി വരുന്ന ശ്രമങ്ങൾ ഏറെ ഉപകാരപ്രദമായിട്ടുണ്ട്. നിലവിൽ ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്ക് മാത്രമാണ് ആളുകൾ വലിയ ആശുപത്രികളിൽ എത്തുന്നത്. കോവിഡ് അല്ലാത്ത രോഗങ്ങൾക്കുള്ള ചികിത്സ നാട്ടുമ്പുറങ്ങളിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആരംഭിച്ച ആശ്വാസ് ക്ലിനിക്ക് ഡിപ്രഷൻ പോലുള്ള മാനസിക സംഘർഷങ്ങളും മറ്റു പ്രശ്നങ്ങളും ലഘൂകരിക്കുന്നതിന് സഹായകമായതും വലിയ മുതൽക്കൂട്ടായെന്ന് മന്ത്രി കൂട്ടിചേർത്തു.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 170 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്. രണ്ടാം ഘട്ടത്തിൽ 504 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇതിൽ 164 കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാവുകയും ബാക്കിയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയും ചെയ്യുന്നു. ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, മെഡിക്കൽ ഓഫീസർമാർ എന്നിവരുടെയെല്ലാം കൂട്ടായ്മയുടെ ഭാഗമായാണ് ഇത്തരം കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉണ്ടായത്. ഇതോടെ 400 ഏറെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇവിടങ്ങളിൽ നാലുവരെയാണ് ഒ.പി സംവിധാനം ഒരുക്കിയിട്ടുള്ളത്. ആകെ 378 കേന്ദ്രങ്ങളുടെ കെട്ടിടനിർമാണം പൂർത്തിയായി ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചത് അഭിമാനാർഹമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം കുടുംബാരോഗ്യ കേന്ദ്രങ്ങൾ വരുന്നതോടെ മികച്ച സൗകര്യങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ലഭ്യമാകും.
പാലക്കാട് ജില്ലയിൽ ചളവറ, നന്ദിയോട്, പറളി, കേരളശ്ശേരി, പള്ളിപ്പുറം, കപ്പൂർ, കുമ്പിടി, പട്ടിത്തറ, പെരുവെമ്പ്, വണ്ണമട, നല്ലേപ്പള്ളി, പെരിങ്ങോട്ടുകുറിശ്ശി, കാവശ്ശേരി, കുനിശ്ശേരി, അയിലൂർ, പല്ലശ്ശന, പുതുക്കോട്, ആനക്കട്ടി, മണ്ണൂർ, വാണിയംകുളം എന്നീ 20 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് ഓൺലൈനായി നിർവഹിച്ചത്. തൃശ്ശൂർ-15, കോഴിക്കോട്-12, വയനാട്-9, തിരുവനന്തപുരം- 9, കണ്ണൂർ-7, മലപ്പുറം-8, എറണാകുളം-7, കാസർകോഡ്- 5, കൊല്ലം-3, ആലപ്പുഴ-1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലായി ഉദ്ഘാടനം കഴിഞ്ഞ കുടുംബാരോഗ്യ കേന്ദ്രങ്ങൾ.