പ്രശസ്ഥ നാടന്‍പാട്ട് കലാകാരന് ജിതേഷ് കക്കടിപ്പുറം അന്തരിച്ചു. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. മലപ്പുറം ചങ്ങരംകുളത്ത് വീട്ടിലായിരുന്നു അന്ത്യം. ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് ടെസ്റ്റിന് അയക്കും. നാടന്പാട്ടിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ജിതേഷ് കക്കിടിപ്പുറത്തിന്റെ കഴിവുകള്‍ അടുത്ത കാലത്താണ് പുറം ലോകം അറിയുന്നത്.’കൈതോല പായവിരിച്ച്’ എന്ന ഗാനത്തിന്റെ രചയിതാവ് ജിതേഷ് ആണെന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറത്തറിയുന്നത്.
പെയിന്റിങ് തൊഴിലാളിയായ ജിതേഷ് പിന്നീട് ആതിരമുത്തന്‍ എന്ന നാടന്‍പാട്ട് സംഘവുമായി ഊരുചുറ്റിയിരുന്നു. 1992-ല്‍ ബന്ധുവിന്റെ കുട്ടിയുടെ കാതുകുത്ത് നടക്കുമ്പോൾ സങ്കടമകറ്റാനായാണ് ഈ ഗാനമെഴുതിയതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
കൈതോല, പാലോം പാലോം, വാനിന് ചോട്ടിലെ..(നാടകം – ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കഥ പറയുന്ന താളിയോലകള്‍ ‘ എന്ന നാടകം എഴുതുകയും ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.
കേരളോത്സവ മത്സരവേദികളില്‍ നല്ല നടന്, നല്ല എഴുത്തുകാരന്, നല്ല കഥാപ്രസംഗികന്‍, മിമിക്രിക്കാരന് എന്ന നിലയില്‍ ഒന്നാമനായിരുന്നു ജിതേഷ്. പാട്ടെഴുത്തിനോടൊപ്പം കുട്ടികള്‍ക്ക് വേണ്ടി ലളിതഗാനങ്ങള്‍, ഏകാങ്ക നാടകങ്ങള്‍, പാട്ട് പഠിപ്പിക്കല്‍, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു ജിതേഷ്.