തിരുവനന്തപുരം : മെഡിക്കല്‍ കോളജിലെ ഡോക്ടർമാരടക്കം 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഒ.പി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഒ.പിയിലെ ഓരോ വിഭാഗത്തിലും രാവിലെ 9 മുതല്‍ 12 വരെ അടിയന്തര തുടര്‍ ചികിത്സ ആവശ്യമുള്ള 50 രോഗികള്‍ക്ക് മാത്രമാണ് പ്രവേശനം. ഒഴിവാക്കാനാകാത്ത രോഗികള്ക്കാകും നേരിട്ടുള്ള ചികിത്സ . നേരിട്ടെത്തുന്നവര്‍ ട്രിപ്പിള്‍ ലെയര്‍ മാസ്ക് ധരിക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഒ.പിയില്‍ ഒരു ദിവസം 50 ല്‍ അധികം പേര് ചികിത്സ തേടിയെത്തിയാല്‍ അവര്‍ക്ക് ഒ.പി വിഭാഗത്തിലെ ഡിസ്പ്ലേ ബോര്‍ഡില്‍ തെളിയുന്ന ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ച് ചികിത്സ തേടാം. ഈ സന്ദര്‍ഭത്തില്‍ ഒരു രോഗിക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ ആ രോഗിക്ക് ഡോക്ടറെ നേരില്‍ കാണാന്‍ അവസരം നല്‍കും. ഉച്ചക്ക് 12 മുതല്‍ ഒരു മണിവരെയായിരിക്കും ഈ സൗകര്യം ലഭ്യമാകുക.
