കൊച്ചി : ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും ഈ മാസം 21 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രിയില്‍ ബാംഗ്ലൂരില്‍ നിന്നും എന്‍ ഐ എ അറസ്റ്റു ചെയ്ത സ്വപ്നയയെും സന്ദീപിനെയും ഇന്നലെ കൊച്ചിയില്‍ എത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു.തുടർന്ന് കോവിഡ് പരിശോധനകള്‍ക്കായി ഇരുവരെയും ക്വാറന്റൈന് കേന്ദ്രങ്ങളിലാക്കിയിരുന്നു. ഇരുവരുടെയും പരിശോധന ഫലം നെഗറ്റീവാണെന്ന് വ്യക്തമായതോടെയാണ് ഇവരെ ഇന്ന് കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയത്.
കേസിന്റെ വിശദമായ അന്വേഷണത്തിനായി ഇരുവരെയും 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ ഐ എ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. സ്വര്‍ണക്കടത്തില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വലിയ ഗൂഡാലോചനയാണ് നടന്നിരിക്കുന്നതെന്ന് എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.ഇരുവരെയും ചോദ്യം ചെയ്താല്‍ മാത്രമേ കേരളത്തിലേക്ക് എത്തുന്ന സ്വര്‍ണ എവിടേയക്കാണ് പോകുന്നതെന്നും ആരൊക്കെയാണ് പിന്നിലുള്ളതെന്നും എന്തിനെല്ലാമാണ് ഇത് ചിലവഴിക്കുന്നതെന്ന് എന്നൊക്കെ വ്യക്തമാകുകയുള്ളുവെന്നും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇരുവരെയും ഈ മാസം 21 വരെ കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു.
