തിരുവനന്തപുരം : സംസ്ഥാനത്തെ വള്ളങ്ങള്‍ക്കും യന്ത്രവൽകൃത ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിനുളള അനുമതി നല്‍കികൊണ്ട് ഫിഷറീസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിയന്ത്രണങ്ങളോടെ നടന്നുവരുന്ന മത്സ്യബന്ധനത്തിന് രണ്ടുഘട്ടങ്ങളിലായിട്ടാണ് ഇളവുകള്‍ അനുവദിച്ചത്. മത്സ്യബന്ധനത്തിനായി 10 തൊഴിലാളികളെ നിയമിക്കാം. കൂടാതെ നമ്പർ അടിസ്ഥാനത്തിലായിരിക്കും അനുമതി ലഭിക്കുക. ചെറിയ യന്ത്രവൽകൃത വള്ളങ്ങള്‍ക്ക് ഇന്നു മുതല്‍ കടലില്‍ മത്സ്യബന്ധനത്തിനു ഇറങ്ങാം. വലിയ ബോട്ടുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ മത്സ്യബന്ധനം നടത്താം.
32 മുതല്‍ 45 അടിവരെയുള്ള യന്ത്രവൽകൃത ബോട്ടുകളില്‍ പരമാവധി ഏഴുമത്സ്യതൊഴിലാളികളെ മാത്രമേ അനുവദിക്കുകയുള്ളു. കൂടാതെ രജിസട്രേഷന് നമ്പർ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുന്നവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ചു. റിംഗ് സീനര്‍ ഉള്‍പ്പെടെ പരമ്പരാഗത വള്ളങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഏകദിന മത്സ്യബന്ധനം നടത്തും.