കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പിൽ മുച്ചക്ര സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുന്നയാളെ ബോധം കെടുത്തി കവര്‍ച്ച നടത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം ദേശബന്ധുവിനു സമീപം ആമ്ബിലാട്ടെ മലര്‍വാടിയില്‍ സതീശനാ(64)ണ് കവര്‍ച്ചയ്ക്കിരയായത്. 850 രൂപയും 12000 രൂപയുടെ സമ്മാന ടിക്കറ്റും പൗര്‍ണമി ഭാഗ്യക്കുറിയുടെ 115 ടിക്കറ്റുകളും നഷ്ടപ്പെട്ടുവെന്ന് സതീശന് പറയുന്നു.
എലിപ്പറ്റച്ചിറയില്‍ എസ്ബിഐക്കു സമീപം ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ബാങ്ക് പാസ് ബുക്കും വാഹനത്തിന്റെ രേഖകളും മറ്റും ഉള്‍പ്പെടെയുള്ള ബാഗ് സതീശന്റെ കൈയ്യില്‍ നിന്ന് സംഘം തട്ടിയെടുക്കുകയായിരുന്നു.
കാറിലെത്തിയ സംഘം ലോട്ടറി ടിക്കറ്റ് ആവശ്യപ്പെട്ട ശേഷം സതീശന്റെ മുഖത്തു സ്പ്രേ അടിച്ച് ബോധം കെടുത്തുകയായിരുന്നു. ശേഷം പണവും ടിക്കറ്റുകളും അടിച്ചെടുക്കുകയായിരുന്നു. അതുവഴി വന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് സതീശനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.