കുന്നിക്കോട്ഃ റെയിൽവേയിൽ ടി ടി ഇ ആയി ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നെടുമ്പന സ്വദേശിയായ 51 വയസ്സുള്ള ഡമീന് എന്നയാളുടെ പക്കൽനിന്നും 2019 ജനുവരി മുതൽ പലപ്പോഴായി 13 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം കടന്നുകളഞ്ഞ കേസിൽ പ്രതികളായ കുന്നിക്കോട് കല്ലുവെട്ടാംകുഴി വീട്ടിൽ രാജുകുട്ടി(58), പെരിനാട് കണ്ടച്ചിറ പൊയ്പ്പള്ളിയിൽ വീട്ടിൽ പ്രശാന്ത്(55) എന്നിവരാണ് കുന്നിക്കോട് പോലീസിൻറെ പിടിയിലായത്.
പരാതിക്കാരന്റെ മകന് റെയിൽവേയിൽ ജോലി വാങ്ങി കൊടുക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് ആയിരുന്നു പ്രതികൾ പണം തട്ടിയെടുത്തത്. അതിനുശേഷം പരാതിക്കാരൻ പ്രതികളെ ബന്ധപ്പെടുമ്പോൾ എല്ലാം പല കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറിയ പ്രതികൾ പരാതിക്കാരൻ പണം തിരികെ ചോദിച്ചപ്പോൾ റെയിൽവേയിൽ ജോലി ശരിയായിട്ടുണ്ട് എന്നും പറഞ്ഞു ഇന്ത്യൻ റെയിൽവേയുടെ നിയമന ഉത്തരവ് മറ്റു രേഖകൾ എന്നിവ പരാതിക്കാരനു കൈമാറി. എന്നാൽ ഇതുമായി റെയിൽവേയിൽ ബന്ധപ്പെട്ടപ്പോൾ ആണ് നിയമന ഉത്തരവും മറ്റു രേഖകളും വ്യാജമാണെന്ന് അറിഞ്ഞത്. കുന്നിക്കോട് എസ് ഐ രഘുനാഥാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.