ദില്ലി: മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിയോഗത്തില്‍ കടുത്ത ദുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ സുഷമ സ്വരാജിന്റെ വീട്ടിലെത്തിയ മോദി തന്റെ പ്രിയപ്പെട്ട നേതാവിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ വിതുമ്പി. സുഷമ സ്വരാജിന്റെ കുടുംബാംഗങ്ങളെ കണ്ടപ്പോഴും നിയന്ത്രിക്കാനാവാതെ പ്രധാനമന്ത്രി കണ്ണീര് പൊഴിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചിരുന്നു. ജനനന്മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്റെ മരണത്തില്‍ രാജ്യം കേഴുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു സുഷമ സ്വരാജെന്നും പ്രധാനമന്ത്രി കുറിച്ചു. ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് ഹൃദയാഘാതത്തെ തുടർന്നാണ് ദില്ലിയില്‍ അന്തരിച്ചത്. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.