കൊട്ടാരക്കര: കോട്ടാത്തല സ്വദേശിയും കഞ്ചാവ് കേസിലെ പ്രതിയുമായിരുന്ന ആളിനെ കഴിഞ്ഞ ദിവസം രാത്രി ഒരു കാറിൽ വന്ന സംഘം കളീലുവിള ജംഗ്ഷനിൽ നിന്നും ബലമായി പിടിച്ചു കയറ്റി കൊണ്ട് ശാസ്താംകോട്ട, സിനിമാപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ട്പോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും ഉപദ്രവിക്കയും ചെയ്ത കേസിലെ പ്രതികളായ കരുനാഗപ്പള്ളി ആദിനാട് തെക്ക് പുത്തൻ വീട്ടിൽ ഗുരുലാൽ(27), വള്ളിക്കുന്നം രാമൻചിറ കൊച്ചുവിള പടീറ്റതിൽ വീട്ടിൽ നസീർ(മുനീർ 33), കരുനാഗപ്പള്ളി ആലുംകടവ് നമ്പരുവികാല പുത്തൻ വീട്ടിൽ ഷാൻ(ഷാനു 24) എന്നിവരെ കൊട്ടാരക്കര പോലീസും കൊല്ലം റൂറൽ ജില്ലാ ഷാഡോ ടീമും കൂടി അറസ്റ്റ് ചെയ്തു.
കഞ്ചാവും മറ്റു നിരോധിത വസ്തുക്കളും വിൽക്കുന്നതും, മുൻപ് ജയിലിൽ കഴിഞ്ഞിട്ടുള്ളതുമായ ആളുകളെ തന്ത്രപൂർവ്വം കുടുക്കി കൂട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തി അവരിൽ നിന്ന് പണം ഈടാക്കിയ ശേഷം ദൂരസ്ഥലങ്ങളിൽ കൊണ്ടു പോയി ഇറക്കി വിടുകയായിരുന്നു ഇവരുടെ രീതി. കോട്ടാത്തലയിൽ നിന്നും തട്ടികൊണ്ടു പോയ ആളിൻ്റെ ബന്ധുക്കളിൽ നിന്നും 40,000/- രൂപ മോചന ദ്രവ്യമായി വാങ്ങിയ ശേഷമാണ് ഇയാളെ മോചിപ്പിച്ചത്. പരുക്കേറ്റ ഇയാൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. പ്രതികൾ വാഹനങ്ങൾ വാടകയ്ക്ക് എടുത്താണ് കൃത്യം നിർവഹിക്കുന്നത്.
കൊട്ടാരക്കര റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ ഐ.പി.എസിൻ്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡി.വൈ.എസ്.പി ജെ ജേക്കബിന്റെ മേൽനോട്ടത്തിൽ കൊട്ടാരക്കര ഐഎസ് എച്ച് ഒ ബി. ഗോപകുമാർ, എസ്.ഐ സി.കെ മനോജ്, ഷാഡോ എസ്. ഐ എസ്.ബിനോജ്, ക്രൈം എസ് ഐ അരുൺ. എ എസ് ഐ മാരായ അജയകുമാർ, ശിവശങ്കരപിള്ള, ആഷീർ കോഹൂർ, രാധാകൃഷ്ണപിള്ള, ഷാജഹാൻ, വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഈ കേസിൻ്റെ അന്വേഷണം നടത്തിയത്.