ചെന്നൈ: പ്രശസ്ത സംവിധായകനായ ഐ.വി.ശശി (69) അന്തരിച്ചു. ഐ.വി.ശശിയുടെ അന്ത്യം ചെന്നൈയിലായിരുന്നു മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കാൻസറിന് ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടു സംവിധായകരിൽ ഒരാളാണ് ഐ.വി.ശശി. ദേശീയ പുരസ്കാരവും 2015 ലെ സംസ്ഥാന സർക്കാർ ജെ.സി.ഡാനിയേൽ പുരസ്കാവും ലഭിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. മക്കൾ: അനു, അനി.
1968ൽ എ.വി.രാജിവിൻ്റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ സിനിമയിലെക്കുള്ള വരവ്. ഇദ്ദേഹത്തിൻ്റെ ആദ്യ സിനിമ ഉത്സവമാണ്. 1982 ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവ സ്വന്തമാക്കി. അവളുടെ രാവുകളിലൂടെ മലയാളത്തിലെ വിലയേറിയ സംവിധായകനായി. താമസം ചെന്നൈയിലായിരുന്നു.
ഇദ്ദേഹത്തിൻ്റെ ശരിയായ പേര് ഇരുപ്പം വീട് ശശിധരൻ എന്നാണ് . കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തുന്നത്. ഉത്സവത്തിനു ശേഷം റിലീസായ അവളുടെ രാവുകൾ മലയാളചലച്ചിത്ര ചരിത്രത്തിലെ ഗംഭീര വിജയമായിരുന്നു.