കോട്ടയം: ഐ.പി.എസ് ഉദ്ദ്യോഗസ്ഥയാണ് എന്ന് തെറ്റിധരിപ്പിച്ച് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് വിവാഹം കഴിക്കുകയും ജോലി വാഗ്ദാനം നല്കി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത യുവതി പോലീസ് കസ്റ്റഡിയില്‍. കോട്ടയം കുമാരനല്ലൂര്‍ കുക്കു നിവാസില്‍ മോഹനൻ്റെ മകള്‍ ആഷിത (24) ആണ് പിടിയിലായത്. വിജിലന്‍സില്‍ ലോ & ഓര്‍ഡര്‍ ഓഫീസറാണെന്ന് ധരിപ്പിച്ച് ഒരു വര്‍ഷമായി ആഷിത പാലക്കാട് വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു.
വീട്ടുടമയേയും പരിസരവാസികളേയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയുമൊക്കെ ഇവര്‍ ഐ.പി.എസ് ഓഫീസറാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 10ന് തലയാഴം സ്വദേശിയും എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനുമായ അഖില്‍.കെ.മനോഹറുമായി ഇവരുടെ വിവാഹം നടന്നിരുന്നു.
കഴിഞ്ഞ ദിവസം വിജിലന്‍സില്‍ ഇവരുടെ അസിസ്റ്റൻ്റ് ആയി നിയമനം നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ മൂന്നു ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ച ആലത്തൂര്‍ സ്വദേശി സാൻ്റോ യുവതിയെ അന്വേഷിച്ചെത്തി പോലീസില്‍ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. യുവാവിന് നല്‍കാനുള്ള പണം തിരിച്ചു നല്കാന് ധാരണയായെങ്കിലും വിവാഹ തട്ടിപ്പ് നടത്തിയതിന് വരൻ്റെ പിതാവ് യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.