തിരുവനന്തപുരം : കോവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഗവണ്മെന്റ് നഴ്സസ് പണിമുടക്കിലേക്ക് നീങ്ങുന്നു. സംസ്ഥാന വ്യാപകമായി ചൊവാഴ്ച്ച മെഡിക്കല്‍ കോളജുകളില്‍ ഒരു മണിക്കൂര്‍ ജോലി ബഹിഷ്കരിക്കും. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സമ്ബൂര്‍ണ പണിമുടക്കിലേക്ക് നീങ്ങുമെന്നും കേരള ഗവ. നഴ്സസ് യൂണിയന് മുന്നറിയിപ്പ് നല്കി. പ്രതിഷേധത്തിന് കാരണം പത്ത് ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് ശേഷം നഴ്സസിന് നല്‍കിയിരുന്ന മൂന്ന് ദിവസത്തെ ഓഫ് പിന്‍വലിച്ചതാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്സസിന്റെ അവധി പിന്‍വലിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് ഈ തീരുമാനം വ്യാപിപ്പിക്കാനാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കമെന്ന് കേരള ഗവ നഴ്സസ് യൂണിയന് ആരോപിക്കുന്നു. നഴ്സസിനെ മരണത്തിലേക്ക് തള്ളിവിടുന്ന മനുഷ്യത്വ ഹീനമായ നടപടിയാണ് ഇതെന്ന് സംഘടന പറഞ്ഞു.
ചൊവാഴ്ച്ച തീരുമാനത്തില്‍ പ്രതിഷേധിച്ച് സൂചന മണിമുടക്ക് നടത്തും. നഴ്സസിന് വിശ്രമം അനുവദിക്കണം, ഉത്തരവില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം, ആവശ്യത്തിന് നഴ്സസിനെ നിയമിക്കാന്‍ തയ്യാറാകണം എന്നിവയാണ് ആവശ്യങ്ങള്‍. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമ്പൂർണ്ണ പണിമുടക്കിലേക്ക് കടക്കുമെന്നും കെ.ജി.എന്‍.യു അറിയിച്ചു
